വ്യാഴാഴ്‌ച, ഏപ്രിൽ 5

ചരിതം 1

എഴുത്തഛന്‍
കാഞ്ഞിരം മധുരിപ്പിച്ചിട്ടും
മലയാളത്തില്‍
മധുരം നന്നേ കുറവ്.

പരശുരാമന്‍
മഴു എറിഞ്ഞിട്ടും
കേരളം
ഒരു പച്ച മരുഭൂമി.

ബുധനാഴ്‌ച, ഫെബ്രുവരി 1

അണിയുമ്പോള്‍!!

അകമേ നിന്നെ
അണിയുമ്പോള്‍
ചന്തമുണ്ടെന്ന്
എല്ലാവരും പറയും.

അണിയാനിഷ്ടമുള്ള വേഷം
അണിയുമ്പോള്‍
വൈരൂപ്യം
മാഞ്ഞു പോകുന്നുണ്ടാകും.

ചുളിവില്ലാത്ത
ഒറ്റ വസ്ത്രം പോലെ
ഉണര്‍വ്വിലെപ്പോഴും
നിന്നെ അണിയും.

അണിഞ്ഞിരിക്കുമ്പോള്‍
പൂമ്പാറ്റച്ചിറകുകള്‍ വരും;
നിറയെ മധുരിക്കുന്ന
ഒരു പൂ മാത്രം
ഓര്‍മ്മയില്‍ നിറയും.

സൂര്യോദയത്തില്‍
ധ്രുവ ഹിമം പോലെ
ഒഴുകിപ്പരക്കും....
പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍
ആരിതെന്ന്
ചിറകുയര്‍ത്തും.
അടയാളമില്ലാതെ
അപ്പോഴും
അലിഞ്ഞു മായും.

അകമേ നാം
അണിയുമ്പോള്‍
ഒരു പുഴ
അണിഞ്ഞൊഴുകുന്നുണ്ടാകും.

വെള്ളിയാഴ്‌ച, ജനുവരി 27

കാറ്റെന്നോ മഴയെന്നോ

ചിറകൊടിഞ്ഞ കിളി
മരത്തിന്‍റെ തുഞ്ചത്ത്
കാറ്റിലാടാന്‍
കാത്തിരുന്ന പോലെ;
മണ്ണില്‍ കാല്‍വിരലുകള്‍ ആഴ്ത്തി
വേര് വരും എന്ന്,
ഇല പൊടിയുമെന്ന്
കാത്തിരുന്നു.

കമിഴ്ത്തി വെച്ച
കുടം പോലെ
വാര്‍ന്നു പോകുമ്പോള്‍;
ഒരു
നീര്‍ച്ചോല പോലെ വരുമെന്ന്,
ഒറ്റത്തിരി നാളം പോലെ
വെളിച്ചമാകുമെന്ന്
കാത്തിരുന്നു.

കാത്ത് കാത്തിരിക്കുമ്പോള്‍
തൂണിലും തുരുമ്പിലും
കലര്‍ന്ന്,
കാറ്റെന്നോ
മഴയെന്നോ
മണ്ണെന്നോ
പേരില്ലാതെ
അറിയപ്പെടാതായി.