ബുധനാഴ്‌ച, ഫെബ്രുവരി 17

ഓട് പൊളിക്കേണ്ട; ചുമരും !!

വീടിന്‍റെ തെക്കേ മുറി
എന്‍റെ അല്ലായിരുന്നു;
തുരുമ്പിച്ച സൈക്കിളും
മാറാലയും
പഴയ ചാക്കും നിറഞ്ഞ
തേക്കാത്ത ചുമരുകളുള്ള
ആവാസ വ്യവസ്ഥയില്‍
ഇടയ്ക്കിടെ നുഴഞ്ഞു കേറിയിരുന്നെങ്കിലും !!

തെക്കേ പറമ്പ് വിറ്റു കിട്ടിയ കാശിന്
ചുമരുകള്‍ തേച്ചപ്പോള്‍
അമ്മൂമ്മയുടെ പഴയ പെട്ടിയും
പ്ലാസ്റ്റിക്‌ വയറു മേഞ്ഞ കസേരയും
നിരത്തിയിട്ട്
ഞാന്‍ കുടിയേറി .....

പുസ്തകം നിരത്താന്‍
വിരിച്ച പത്രത്താളില്‍
എം വി രാഘവന്‍
പാര്‍ട്ടിയുടെ പടിയിറങ്ങി വരുന്നുണ്ടായിരുന്നു .

തെക്കേ ജനലില്‍ കാതമര്‍ത്തി നിന്ന്
രാജീവ് വധിക്കപ്പെട്ടെന്നറിഞ്ഞു .
പടിഞ്ഞാറെ ജനലില്‍
അതിഥികളും
പന്തം കൊളുത്തി ജാഥകളും
പള്ളി പ്രദക്ഷിണങ്ങളും
രേഖാ ചിത്രം വരച്ചു പോയി .....

ഉറക്കെ ചൊല്ലിപ്പഠിച്ച പാഠങ്ങളും
കവിതകളും
ഈ മുറി
ലോകത്തോട്‌ പ്രക്ഷേപണം ചെയ്തു .

വീടിന്‍റെ തെക്കേ മുറി
വാതിലില്ലാത്ത സ്വകാര്യതയില്‍
ആദ്യത്തെ കവിതയും
ആദ്യത്തെ പ്രണയവുമായി .


വീട് പൊളിക്കുമ്പോള്‍
ഇളകാത്ത ഇഷ്ടികകളുള്ള
തെക്കേ മുറി പൊളിക്കേണ്ട !
ഓട് പൊളിക്കേണ്ട ; ചുമരും .

വീട് പൊളിക്കുമ്പോള്‍
ഈ മുറി പൊളിക്കേണ്ട
ഈ മുറിയുള്ള വീട്
പൊളിക്കേണ്ട;
സ്വപ്നത്തിലെങ്കിലും.

ചൊവ്വാഴ്ച, ഫെബ്രുവരി 16

പേരുമാറ്റാത്ത വിശപ്പ്‌

വിരുന്നു മേശയില്‍ നിന്നും
പലഹാരം
പോക്കറ്റിലാക്കി ;
അമ്മ വിളമ്പിയാലെ
വയറു നിറയൂ എന്ന്
വിശപ്പിനെ വിളിച്ച കുട്ടിക്കാലം .

ഇന്നും
അകലെ അകലെ ഇരിക്കുമ്പോള്‍
അമ്മ വിളിക്കാറുണ്ട് :
"എന്താ കഴിച്ചേ ? "
എന്ന് ചോദിയ്ക്കാന്‍.

ബാംഗ്ലൂരില്‍ ഉണ്ണിയെന്നും
ആലുവയില്‍ സെബാസ്റ്റ്യന്‍ എന്നും
മാളയില്‍ റിയാസെന്നും
വിശപ്പിനെ
പേരുമാറ്റി വിളിച്ചത്
അമ്മ അറിഞ്ഞിട്ടുണ്ടാകില്ല ;
പറയാഞ്ഞിട്ടല്ലെങ്കിലും .....

നിനക്ക് വിശക്കുമ്പോഴൊക്കെ
മുലക്കണ്ണ് വേദനിക്കാ റണ്ടെന്നു
അമ്മ പറഞ്ഞറിയിക്കാത്തതാകാം .

തോറ്റു തോപ്പിയിടുമ്പോഴൊക്കെ
നിന്‍റെ ചോറ്
നിനക്കായി വെച്ചിട്ടുണ്ടാകുമെന്ന്
പതം പറഞ്ഞ അമ്മേ,
അമ്മയോളം മധുരിക്കുന്നുണ്ട്
പേരു മാറ്റാത്ത വിശപ്പും.