വെള്ളിയാഴ്‌ച, ജനുവരി 27

കാറ്റെന്നോ മഴയെന്നോ

ചിറകൊടിഞ്ഞ കിളി
മരത്തിന്‍റെ തുഞ്ചത്ത്
കാറ്റിലാടാന്‍
കാത്തിരുന്ന പോലെ;
മണ്ണില്‍ കാല്‍വിരലുകള്‍ ആഴ്ത്തി
വേര് വരും എന്ന്,
ഇല പൊടിയുമെന്ന്
കാത്തിരുന്നു.

കമിഴ്ത്തി വെച്ച
കുടം പോലെ
വാര്‍ന്നു പോകുമ്പോള്‍;
ഒരു
നീര്‍ച്ചോല പോലെ വരുമെന്ന്,
ഒറ്റത്തിരി നാളം പോലെ
വെളിച്ചമാകുമെന്ന്
കാത്തിരുന്നു.

കാത്ത് കാത്തിരിക്കുമ്പോള്‍
തൂണിലും തുരുമ്പിലും
കലര്‍ന്ന്,
കാറ്റെന്നോ
മഴയെന്നോ
മണ്ണെന്നോ
പേരില്ലാതെ
അറിയപ്പെടാതായി.