ഞായറാഴ്‌ച, സെപ്റ്റംബർ 27

തൃശ്ശൂരിലേക്കുള്ള വഴി

മഴ ജനലടച്ച ബസ്സുപോലെ യാത്രക്കാരന്‍റെ ഹൃദയം.

സഹയാത്രക്കാരാ
മഴയിലേക്ക്‌ നെഞ്ച് തുറന്നുവെയ്ക്കുക
സ്നേഹത്തിന്‍റെ സമ്മതം കൊണ്ടു
ഇത്തിരി നേരം നനഞ്ഞിരിക്കാം .

മഴയുടെ ആത്മാവിലേക്ക്
ഒരു എത്തി നോട്ടം
ഭൂമിയുടെ വിശുദ്ധിയിലേക്കു
മഴ നൂലില്‍ ഒരു ഊഞ്ഞാല്‍ ആട്ടം .

ഒരു തുള്ളി ഇരു തുള്ളി
നിന്‍റെ കണ്ണേറുപോലെ
മഴയുടെ കുസൃതി .

2

ആകാശ വൃക്ഷങ്ങളുടെ വിരഹദൂതുമായി ഇലകള്‍
ഇല ഞരമ്പുകളുടെ ലിപി വായിക്കാന്‍
പ്രണയത്തിന്‍റെ വ്യാകരണം

ഭൂമിയേക്കാള്‍ പ്രണയാതുരനായി യാത്രക്കാരന്‍
സ്നേഹത്തിന്‍റെ വൃക്ഷ ഛായയില്‍ പ്രണയിനിയുടെ ഉടല്‍
മഞ്ഞച്ച മുരിങ്ങയിലയില്‍ പ്രണയത്തിന്‍റെ വെളിപാട്‌.

3

പൂക്കാലങ്ങളുടെ വാത്സല്യത്താല്‍
പ്രണയത്തിന്‍റെ ഇതളുകള്‍ കൊഴിഞ്ഞു പോകില്ലെന്നും
വിരഹ വിശുദ്ധിയാര്‍ന്ന മൗനത്തിന്‍റെ സാന്ദ്രതയില്‍
തുളസിക്കതിരായി പുനര്‍ജനിക്കുമെന്നും
തൃശ്ശൂരിലേക്കുള്ള വഴി യാത്രക്കാരന്‍ തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു.

( നഗരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഏത് യാത്രക്കാരനും
വീണ്ടു വിചാരമുണ്ടാകുന്നു . എല്ലാവരും
മടങ്ങി പോകുന്നവരാണെങ്കിലും ഞാനും നീയും ഒറ്റയ്ക്കല്ല )

ദൈവത്തിന്‍റെ വിരല്‍ പൊക്കവും
കുട്ടിയുടുപ്പ് അണിയുന്ന ആത്മാവും
നിനക്കു സ്വന്തം .
പ്രണയത്തിലേക്ക് ഏത്തമിടുമ്പോള്‍
എന്തൊരു ആനന്ദമാണ് എനിക്ക് .

(മാധ്യമം

ചൊവ്വാഴ്ച, സെപ്റ്റംബർ 15

കൂട്ടുകാരിയോട്

കണക്കു ക്ലാസ്സില്‍ രണ്ടറ്റത്തിരുന്നു
നാം കാഴ്ച്ചയും കൌതുകവുമായി
നീ പേരെഴുതിയ താളില്‍ ഉമ്മവെക്കാന്‍
ഞാന്‍ കടം വാങ്ങി നിന്‍റെ പുസ്തകം

മലയാളം ക്ലാസ്സില്‍
വ്രതശുദ്ധ ദുശ്ശാസനന്‍
കവിത അഴിച്ചു അക്ഷരങ്ങളെ മാനം കെടുത്തിയപ്പോള്‍
ക്ലിപ്പ് ചെയ്ത മുടിക്കെട്ട്‌
പിന്നിയിട്ടവളാണ് നീ

തെറ്റാത്ത കണക്കുകളാണ്
ഞാന്‍ നിനക്കു പറഞ്ഞു തന്നത്
അറിവില്ലായ്മയുടെ അഹന്തയാല്‍ ഉത്തരം മുട്ടുമ്പോള്‍
നീയാണെന്നെ ശാസിച്ചത്

അക്കങ്ങള്‍ പ്രണയത്തിന്‍റെ -
ദേവകാരുണ്യ ലിപികളാണെന്നും
അക്കങ്ങള്‍ തെറ്റരുതെയെന്നും
നീയെന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടെയിരുന്നു

ഒരു നാള്‍ ഉച്ചയിലെ നേരമ്പോക്കില്‍
നീ എന്നോട് ചോദിച്ചു
ഏറ്റവും ഇഷ്ടപെട്ട അക്കമേതാണ് ?
മൂന്ന് മൂലകളുള്ള നാല് ഒരു വീടാണ്
ഭൂകമ്പങ്ങളുടെ കാലത്ത്
മൂലകളില്‍ ഉണര്‍ന്നിരിക്കുക സുരക്ഷിതമാണ്

നമുക്കിടയിലെ അകലം കടലല്ല ;
നിന്‍റെ സീമന്ത രേഖ പോലുള്ള
ക്ലാസ്സ്‌ മുറിയിലെ വഴി വിടവാണ്.
ഞാന്‍ വായിച്ചു തീര്‍ന്ന പുസ്തകം പോലെ
നീ മുഖം മടക്കി സൂക്ഷിച്ചപ്പോള്‍
വസന്തത്തിലെ വേദന
ചിറകു അടരുന്ന പൂമ്പാറ്റയുടെതാണെന്ന്
ആരാണ് എന്നോട് ശാസ്ത്രം പറഞ്ഞതു ?

ഏണി കേറുമ്പോള്‍ നീ പറഞ്ഞു
ക്ലാസ്സ് മുറി ശലഭങ്ങളുടെ ശവ കുടീരം ആണെന്ന്
എനിക്ക് തോന്നുന്നു
സ്വാതന്ത്ര്യ ചിറകുള്ള കുരുവികളുടെ താവളം ആണെന്ന്

കൂട്ടുകാരി എനിക്കിഷ്ടം പക്ഷിചില്ലകളല്ല
നെഞ്ചിന്‍ കൂടാണ്

ബുധനാഴ്‌ച, സെപ്റ്റംബർ 9

പ്രണയം

കാട്ടിലൂടെ നടക്കുമ്പോള്‍
വീട് കണ്ടപോലെ തോന്നി
ആദ്യം കണ്ടപ്പോള്‍

ആദ്യം കേട്ടപ്പോള്‍
വര്‍ണ്ണ ചിറകുപോലെ
വാക്കുകള്‍.

ഇന്നലത്തെ നിന്‍റെ നുണ
നെല്ലിക്കപോലെ
മധുരിച്ചു

ഇടം കൈവണ്ണയിലെ മുറിവ്
എന്‍റെ ഹൃദയത്തില്‍
വാള്‍ കടത്തി.

ഒരു ദിവസം
സ്നേഹം കൊണ്ടു പൊറുതി മുട്ടി
ആറു വട്ടം നിന്നെ വിളിച്ചു


സ്വന്തമെന്നാണ് ധരിച്ചത്;
പാല്‍പ്പല്ല് പോലെ
പറിച്ചു കളയാന്‍ വയ്യ!!