ശനിയാഴ്‌ച, ഡിസംബർ 17

നിഴലില്ലാത്ത ഒരു പുഷ്പം പോലെ !!

നിഴലില്ലാത്ത ഒരു പുഷ്പം പോലെ
ഉടല്‍ വേദനിച്ചുകൊണ്ടിരിക്കുന്നു.
അഴുകിപ്പോകാത്ത ഹിമാനികളും
ഉരുകി ഒലിക്കാത്ത
ഗിരിശൃംഗങ്ങളും പൊതിയുന്നു.
അകമേ ചൂടുള്ള ഒരു വന്യമൃഗം
പേരിട്ടു വിളിക്കുന്നു.
ഒരു കെണിയിലും പെടാതെ
ഇരയെത്തിരയുന്ന വന്യതയാകുന്നു.

പൂമ്പാറ്റകളുടെയും
അപ്പൂപ്പന്‍ താടികളുടെയും
കുട്ടിക്കാലം വരുന്നു....
ഓര്‍മകളുടെ
ഒരു ശിഖരം
ഓടിച്ചു കളയുന്നു


കണ്ണുകള്‍
അപാരതയിലേക്കുയര്‍ത്തി
ഒരു പുലരി
സ്വപ്നം കാണുന്നു

പ്രപഞ്ചം
പ്രകാശമാനമായ
ഒരു ഗോളമാക്കി
പറത്തിക്കൊണ്ട് പോകുന്നു.

കാലങ്ങള്‍ക്ക് മീതെ
കത്തിയെരിയാന്‍
ഊര്‍ജ്ജത്തിന്‍റെ
ഒരു ചിമിഴായ്
പരുവപ്പെടുന്നു

തിങ്കളാഴ്‌ച, ഡിസംബർ 5

വിരഹം

              1 
പൂവിട്ട മരം 
പൂമ്പാറ്റയും
കാറ്റും  വരണമേയെന്ന് 
ആശിക്കും.




കാറ്റു ഗതി മാറുമ്പോള്‍ 
ചിറകില്‍ ആയം കിട്ടാതെ 
പൂമ്പാറ്റ തളരുമ്പോള്‍ 
കാത്തിരിക്കുന്ന 
ഏതു പൂവും 
വേദനിക്കുന്നുണ്ടാകും.

             2
ശിരസ്സുയര്‍ത്തി 
കുതിച്ചു 
ചാടിക്കടക്കാന്‍ 
ഉത്സുകം 
കൊമ്പില്ലാത്തവന്‍. 




നിഴലുകള്‍ക്ക്
മറയായ്‌ നിന്ന്
മെരുക്കി
ലായത്തില്‍ തളയ്ക്കാം.



ഞായറാഴ്‌ച, ഓഗസ്റ്റ് 21

നീ എന്‍റെ കടലാകാമോ?

ഉറകെട്ടു പോകാതിരിക്കാന്‍
നീ എന്‍റെ കടലാകാമോ ?
നിനക്ക് സ്നേഹത്തിന്‍റെ
ഒരു വിലാസം തരാം.

വറ്റാത്ത ഉറവയാകാന്‍
മഴക്കാടുകള്‍ പടര്‍ന്നു പിടിച്ച ഒരു മനസ്സ്
ഹൃദയത്തിന്‍റെ ഉച്ചിയില്‍ പരിപാലിക്കാം.

ദുസ്വപ്നത്തില്‍
പൂക്കാലങ്ങളുടെ ഇതളുകള്‍
ചിറകുകള്‍കൊണ്ട് തകര്‍ത്ത്
നീ
പറന്നേ പോയ്‌.

വെടിയുണ്ടകളുടെയും
പീറക്കല്ലുകളുടെയും
ഉന്നം
ഹിതകരമല്ലാത്ത മനസ്സ്
നിന്നെ മുറിവേല്‍പ്പിച്ചേയില്ല.

ആഴക്കടലില്‍
അവനവനില്‍ അഭയപ്പെടുംവരെ
ഒരു തിരയും നിശ്ചലമാകാറില്ല!!!



ഞായറാഴ്‌ച, ഓഗസ്റ്റ് 14

നീ ഉടല്‍ അല്ലാതാകുന്നു!!


എന്‍റെ ധ്യാനം
നിന്‍റെ പുഷ്പത്തില്‍
തേനായ്‌ ഒഴുകിപ്പരക്കുന്നു.


പൂവ്വേ, ഇതളടരാത്ത പൂവ്വേ..
നിന്‍റെ വിടര്‍ന്ന ദളങ്ങളില്‍
ചുണ്ടുരസി
സ്നേഹം മര്‍മരം ചെയ്യുന്നു.
ഉടയാടകളില്ലാതെ
വിശുദ്ധ നിലാവായ്
നീ
ആനന്ദത്തിന്‍റെ ചിറകാകുന്നു ....
അനന്യമായ ഊര്‍ന്നുപോകലാകുന്നു.

ഒരു നിമിഷം
സ്പര്‍ശം അന്യമായ
ഊര്‍ജ്ജ പ്രവാഹമായി
നീ
ഉടല്‍ അല്ലാതാകുന്നു.

അത്മാവേയെന്നു
ഓണത്തുമ്പിച്ചിറകുപോലെ
നീ വിറയ്ക്കുന്നു
കിതയ്ക്കുന്നു.

എന്‍റെ ധ്യാനം
നിന്‍റെ പുഷ്പത്തില്‍
തേനായ്‌ ഒഴുകിപ്പരക്കുന്നു....



ബുധനാഴ്‌ച, മേയ് 25

സൂര്യനില്‍ നിന്നും ഒളിച്ചു പാര്‍ത്ത ഒരാള്‍

ഒന്ന്

വാതില്‍ മറവില്‍ നിന്ന്
അയാള്‍ വിളിച്ചു പറഞ്ഞു :
ഞാന്‍ സൂര്യനെ കാണുന്നേയില്ല.
ഏത് അന്ധന് പോലും കാണാവുന്ന നട്ടുച്ചയ്ക്ക്
അയാള്‍ വിളിച്ചു പറഞ്ഞു :
ഞാന്‍ സൂര്യനെ കാണുന്നേയില്ല.

സ്വപ്നത്തിന്‍റെ കരവിരുത്
കൊമ്പും ചില്ലയും തീര്‍ക്കുമ്പോള്‍
എന്‍റെ സസ്യത്തിന്
നിന്‍റെ കാറ്റും വെളിച്ചവും വേണ്ട.


ഗ്രഹങ്ങളില്‍ ഒന്നേ എന്ന്
നീ ഭൂമിയെ പുച്ഛിക്കാതെ;
നീ കണ്ടിട്ടില്ല
ചന്ദ്ര നക്ഷത്രങ്ങള്‍ തീര്‍ത്ത ഭൂമിയുടെ കിരീടം,
വൈദ്യുത ദീപങ്ങള്‍ അലങ്കരിച്ച ഭൂമിയുടെ ഉടയാട.

ആരോ വാതിലില്‍ മുട്ടുന്നു:
ഞാന്‍ സൂര്യനെ പോലെ ജ്വലിക്കാമെന്ന് ഒരു കരിക്കട്ട;
നിന്‍റെ ചാമ്പല് തുടയ്ക്കാന്‍ എനിക്ക് വയ്യ.
ഞാന്‍ നിവര്‍ന്നു കത്താമെന്നു ഒരു മെഴുകു തിരി
നിന്‍റെ പതുങ്ങി നില്‍പ്പ് എനിക്കിഷ്ടമല്ല.

ഓരോ പ്രഭാതത്തിലും ഏകാകികളില്‍ ഏകാകി വരുന്നത്
വാതിലിന്‍റെ പുറം അകത്തോട് മന്ത്രിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു
ഉടുതുണി ഉരിഞ്ഞെടുത്തു ഞാന്‍ ജനല്‍ പാളികള്‍ മറയ്ക്കുന്നു.

നഗ്നരില്‍ നഗ്നന്‍
ഇണ ചേരാത്തവന്‍ എന്ന് നീ പരിഹസിക്കുന്നു.

ഉറക്കത്തില്‍ ഇരുള്‍ മുടി നിവര്‍ത്തി എന്നെ പൊതിയുന്നു
ഞാന്‍ അപരിചിത ഗന്ധങ്ങളുടെ തടവുകാരനാകുന്നു
ആകെ നനയുന്നു.
ഒരു കുഞ്ഞു സൂര്യന്‍ എന്‍റെ കണ്ണുകളില്‍ ഉദിക്കുന്നു
ദുസ്വപ്നത്തില്‍ വീശിയ ഉഷ്ണക്കാറ്റില്‍
എന്‍റെ സസ്യത്തിന്റെ കൊമ്പും ചില്ലകളും ഒടിയുന്നു.


രണ്ട്

സൂര്യാ നീ പ്രകൃതിയുടെ വിധാതാവ്
കണ്ണടച്ചിരുട്ടാക്കാനല്ലാതെ എനിക്കെന്തു സാധ്യം ?
നീ എന്‍റെ ഇരു കണ്ണുകളെയും
വെളിച്ചത്തിലേക്ക് കുത്തി പൊട്ടിക്കേണമേ
എന്നെ തീരാത്ത ആനന്ദങ്ങളുടെ പാട്ടുകാരനാക്കേണമേ
വെളിച്ചത്തിനെന്തു വെളിച്ചമെന്ന് ഞാനും ഏറ്റുപാടട്ടെ!!