ബുധനാഴ്‌ച, മേയ് 25

സൂര്യനില്‍ നിന്നും ഒളിച്ചു പാര്‍ത്ത ഒരാള്‍

ഒന്ന്

വാതില്‍ മറവില്‍ നിന്ന്
അയാള്‍ വിളിച്ചു പറഞ്ഞു :
ഞാന്‍ സൂര്യനെ കാണുന്നേയില്ല.
ഏത് അന്ധന് പോലും കാണാവുന്ന നട്ടുച്ചയ്ക്ക്
അയാള്‍ വിളിച്ചു പറഞ്ഞു :
ഞാന്‍ സൂര്യനെ കാണുന്നേയില്ല.

സ്വപ്നത്തിന്‍റെ കരവിരുത്
കൊമ്പും ചില്ലയും തീര്‍ക്കുമ്പോള്‍
എന്‍റെ സസ്യത്തിന്
നിന്‍റെ കാറ്റും വെളിച്ചവും വേണ്ട.


ഗ്രഹങ്ങളില്‍ ഒന്നേ എന്ന്
നീ ഭൂമിയെ പുച്ഛിക്കാതെ;
നീ കണ്ടിട്ടില്ല
ചന്ദ്ര നക്ഷത്രങ്ങള്‍ തീര്‍ത്ത ഭൂമിയുടെ കിരീടം,
വൈദ്യുത ദീപങ്ങള്‍ അലങ്കരിച്ച ഭൂമിയുടെ ഉടയാട.

ആരോ വാതിലില്‍ മുട്ടുന്നു:
ഞാന്‍ സൂര്യനെ പോലെ ജ്വലിക്കാമെന്ന് ഒരു കരിക്കട്ട;
നിന്‍റെ ചാമ്പല് തുടയ്ക്കാന്‍ എനിക്ക് വയ്യ.
ഞാന്‍ നിവര്‍ന്നു കത്താമെന്നു ഒരു മെഴുകു തിരി
നിന്‍റെ പതുങ്ങി നില്‍പ്പ് എനിക്കിഷ്ടമല്ല.

ഓരോ പ്രഭാതത്തിലും ഏകാകികളില്‍ ഏകാകി വരുന്നത്
വാതിലിന്‍റെ പുറം അകത്തോട് മന്ത്രിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു
ഉടുതുണി ഉരിഞ്ഞെടുത്തു ഞാന്‍ ജനല്‍ പാളികള്‍ മറയ്ക്കുന്നു.

നഗ്നരില്‍ നഗ്നന്‍
ഇണ ചേരാത്തവന്‍ എന്ന് നീ പരിഹസിക്കുന്നു.

ഉറക്കത്തില്‍ ഇരുള്‍ മുടി നിവര്‍ത്തി എന്നെ പൊതിയുന്നു
ഞാന്‍ അപരിചിത ഗന്ധങ്ങളുടെ തടവുകാരനാകുന്നു
ആകെ നനയുന്നു.
ഒരു കുഞ്ഞു സൂര്യന്‍ എന്‍റെ കണ്ണുകളില്‍ ഉദിക്കുന്നു
ദുസ്വപ്നത്തില്‍ വീശിയ ഉഷ്ണക്കാറ്റില്‍
എന്‍റെ സസ്യത്തിന്റെ കൊമ്പും ചില്ലകളും ഒടിയുന്നു.


രണ്ട്

സൂര്യാ നീ പ്രകൃതിയുടെ വിധാതാവ്
കണ്ണടച്ചിരുട്ടാക്കാനല്ലാതെ എനിക്കെന്തു സാധ്യം ?
നീ എന്‍റെ ഇരു കണ്ണുകളെയും
വെളിച്ചത്തിലേക്ക് കുത്തി പൊട്ടിക്കേണമേ
എന്നെ തീരാത്ത ആനന്ദങ്ങളുടെ പാട്ടുകാരനാക്കേണമേ
വെളിച്ചത്തിനെന്തു വെളിച്ചമെന്ന് ഞാനും ഏറ്റുപാടട്ടെ!!

ശനിയാഴ്‌ച, മേയ് 8

നഷ്ടപ്പെടുത്തിയ ഒരു വരി

ഓരോ തവണ വാതിലില്‍ മുട്ടുമ്പോഴും
മരണം എന്നോട് പറഞ്ഞു
ഏതോ ഒരു വഴി നീ മുഴുമിപ്പിക്കാനുണ്ട്.

മരണമേ
മരിക്കുന്ന ഓരോ കവിയും
രേഖപ്പെടുത്താത്ത ഓരോ വരിയെങ്കിലും
നമുക്ക് നഷടപ്പെടുത്തുന്നുണ്ട് .

ഒറ്റ വരിയുടെ സ്വപ്നത്തില്‍ നിന്നും
നീ എന്നെ പടിയിറക്കിയേക്കുക
മരണത്തിലേക്കുള്ള വഴി
ആ ഒറ്റ വരിയില്‍ നഷ്ടപ്പെടുന്നതോര്‍ത്ത്
മരണം പുഞ്ചിരിച്ചുകൊണ്ട് നിന്ന്
അന്ന് മുതല്‍ ഞാന്‍
ഞാന്‍ ജീവിക്കാന്‍ അര്‍ഹതയുള്ള കവി ആയി .






തിങ്കളാഴ്‌ച, ഏപ്രിൽ 19

മരണത്തോട് പറഞ്ഞത്


ആരും കൂട്ടിനില്ലാത്തവനെന്നു പുലഭ്യം പറഞ്ഞാലും
ഞാന്‍ കേള്‍ക്കുന്നുണ്ട് സംഗീതം

ഇനിയും മടങ്ങി പോകാനാകില്ലെന്ന് നീ പരിഭവിക്കുമ്പോള്‍
ഇരുട്ടുമുറിയിലിരുന്നു ഞാന്‍ കവിത എഴുതുന്നു .

എനിക്ക് മരിക്കാന്‍ വയ്യെന്ന്
ദൈവത്തോട് പോലും ഞാന്‍ പറഞ്ഞിട്ടുണ്ട്

മരണമേ നീ തൊടുന്നത് ; പിന്നീടു -
എന്റെ നിഴല്‍ പോലെ ഭൂമിയില്‍ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍
പുഴപോലെ ഒഴുകുന്നുണ്ട് എന്നില്‍

പലവട്ടവും ഞാന്‍ നിന്നെ മടക്കി അയച്ചു
ഇനി വന്നാല്‍
വഴി തെറ്റി പോയെന്നു പരിഹസിക്കും ഞാന്‍ .


ചൊവ്വാഴ്ച, മാർച്ച് 30

കവിതയുടെ സംശയങ്ങള്‍

1
തട്ടമിട്ട നാണം പോലെയോ വാക്ക് വരുന്നത് .

വാക്കിന്‍റെ വിരലില്‍ തൂങ്ങി കവിത ചോദിക്കും
സന്ദേഹി ആക്കുന്നതെന്തു ?
2
ഗറില്ലാമുറയില്‍ ഒളിപ്പോരിടങ്ങളില്‍
സാഹസത്തോടെ പുഞ്ചിരിക്കയാണ് വാക്കുകള്‍
സ്വര ലഹരികള്‍ വ്യഞ്ഞജനങ്ങളാല്‍ ബന്ധിതമെങ്കിലും
അക്ഷരങ്ങളുടെ അഹന്തയെ തല്ലിക്കെടുത്തുകയാണ് വാക്കുകള്‍ .

കവിയുടെ പദാവലി വരണ്ടെങ്കിലെന്തു ?

3
പുഴകള്‍ മെലിഞ്ഞു ആഴത്തിലൊതുങ്ങുമ്പോള്‍
ബുദ്ധി പരീക്ഷ നടത്തി നാം
പുഴയ്ക്കു സുന്ദരി പട്ടം ചാര്‍ത്താന്‍ കവികളല്ലേ ചിതം ?

4
വാക്കിന്‍റെ ജീന്‍ പരീക്ഷണ ശാലയില്‍ സൂക്ഷിച്ചു വെച്ചത്രേ
ക്ലോണിംഗ് മറന്നു പോയാല്‍ നാം എന്ത് ചെയ്യും ?

5
കവി
മക്കൊണ്ടെയുടെ
ശുദ്ധ മലയാളം തിരയുന്ന
ദുസ്വപ്നം കണ്ടു
കവിത ഞെട്ടി എണീറ്റു !!!

വ്യാഴാഴ്‌ച, മാർച്ച് 25

ചൂട്

തിരക്കുള്ള ബസ്സില്‍ കയറിയാല്‍
പെണ്ണിന്‍റെ ചൂട് കിട്ടും ;
അത് വേണ്ട
ഒട്ടും ഓര്‍മിപ്പിക്കില്ല അമ്മയെ .

പണ്ട്
ചൂടുള്ള ഒരു ഉടലില്‍ കുടുങ്ങിപ്പോയിട്ടുണ്ട്
മുലപ്പാലിന്‍റെ മണമായിരുന്നു .
പിന്നീട്
ഒരു കാറ്റിലും ആ മണം വന്നിട്ടില്ല ;
വരരുതെന്ന് അമ്മ താക്കീതു ചെയ്തിരുന്നു ;
പോകരുതെന്ന് ഞാനും .

ചൊവ്വാഴ്ച, മാർച്ച് 2

അമ്മൂമ്മ

അമ്മൂമ്മ ചെറുതായിരുന്നു.

ഞൊറിയിട്ട വെള്ളമുണ്ടും
വെള്ള ചട്ടയും ഇട്ട്
കുനിഞ്ഞു നടക്കും ;
കുന്തം കാലില്‍
കഞ്ഞി കുടിക്കാനും
മുറുക്കാനും ഇരിക്കും .

അമ്മൂമ്മ വയസ്സായി വയ്യാതായപ്പോള്‍
അമ്മ
കരുതലോടെയും സ്നേഹത്തോടെയും
പറഞ്ഞു :
ചാണകം മെഴുകിയ നിലത്തു
അമ്മയെ കിടത്തേണ്ട .
ആശാരി ജോസേട്ടന്‍ പണിതിട്ട ഒറ്റ കട്ടിലില്‍
കയറു പാകിയപ്പോള്‍
അമ്മൂമ്മയെ കട്ടിലിലെക്കെടുത്തു കിടത്തി .

മുറുക്കാന്‍ പെട്ടിയിലിരുന്നു
വെറ്റിലയും അടക്കയും ഉണങ്ങി ...
പുതിയ വട്ട കോളാമ്പിയില്‍
അമ്മൂമ്മ വെളിക്കിരുന്നു.
'കൊച്ചുക്ടാസ' എന്നും
'പൌശന്യമേ ' എന്നും
അമ്മൂമ്മ വിളിക്കാതായി......

അമ്മൂമ്മ മരിച്ചപ്പോള്‍
ഞങ്ങള്‍ പൂ പറിക്കാന്‍ പോയി
ചെമ്പരത്തിപ്പൂവും ചെത്തിപ്പൂവും
ജമന്തിയും കിട്ടി ........
തുഞ്ചാനത്തെ മഞ്ഞ കോളാമ്പിപ്പൂ
ചെറുപ്പത്തിനെത്താത്ത ഉയരത്തില്‍
കാറ്റിലാടി .........

അമ്മ ഇരുന്ന് കരഞ്ഞു .
ആളുകള്‍ മുറ്റത്ത്‌ നിറഞ്ഞപ്പോള്‍
തൊമ്മനച്ചന്‍ പാന പാടി ....
ഇരട്ട മണി അടിച്ച്
അമ്മൂമ്മയെ പള്ളിയില്‍ കൊണ്ട് പോയി ...

അമ്മൂമ്മ വലുതായിരുന്നു !!!

ബുധനാഴ്‌ച, ഫെബ്രുവരി 17

ഓട് പൊളിക്കേണ്ട; ചുമരും !!

വീടിന്‍റെ തെക്കേ മുറി
എന്‍റെ അല്ലായിരുന്നു;
തുരുമ്പിച്ച സൈക്കിളും
മാറാലയും
പഴയ ചാക്കും നിറഞ്ഞ
തേക്കാത്ത ചുമരുകളുള്ള
ആവാസ വ്യവസ്ഥയില്‍
ഇടയ്ക്കിടെ നുഴഞ്ഞു കേറിയിരുന്നെങ്കിലും !!

തെക്കേ പറമ്പ് വിറ്റു കിട്ടിയ കാശിന്
ചുമരുകള്‍ തേച്ചപ്പോള്‍
അമ്മൂമ്മയുടെ പഴയ പെട്ടിയും
പ്ലാസ്റ്റിക്‌ വയറു മേഞ്ഞ കസേരയും
നിരത്തിയിട്ട്
ഞാന്‍ കുടിയേറി .....

പുസ്തകം നിരത്താന്‍
വിരിച്ച പത്രത്താളില്‍
എം വി രാഘവന്‍
പാര്‍ട്ടിയുടെ പടിയിറങ്ങി വരുന്നുണ്ടായിരുന്നു .

തെക്കേ ജനലില്‍ കാതമര്‍ത്തി നിന്ന്
രാജീവ് വധിക്കപ്പെട്ടെന്നറിഞ്ഞു .
പടിഞ്ഞാറെ ജനലില്‍
അതിഥികളും
പന്തം കൊളുത്തി ജാഥകളും
പള്ളി പ്രദക്ഷിണങ്ങളും
രേഖാ ചിത്രം വരച്ചു പോയി .....

ഉറക്കെ ചൊല്ലിപ്പഠിച്ച പാഠങ്ങളും
കവിതകളും
ഈ മുറി
ലോകത്തോട്‌ പ്രക്ഷേപണം ചെയ്തു .

വീടിന്‍റെ തെക്കേ മുറി
വാതിലില്ലാത്ത സ്വകാര്യതയില്‍
ആദ്യത്തെ കവിതയും
ആദ്യത്തെ പ്രണയവുമായി .


വീട് പൊളിക്കുമ്പോള്‍
ഇളകാത്ത ഇഷ്ടികകളുള്ള
തെക്കേ മുറി പൊളിക്കേണ്ട !
ഓട് പൊളിക്കേണ്ട ; ചുമരും .

വീട് പൊളിക്കുമ്പോള്‍
ഈ മുറി പൊളിക്കേണ്ട
ഈ മുറിയുള്ള വീട്
പൊളിക്കേണ്ട;
സ്വപ്നത്തിലെങ്കിലും.